Saturday, August 9, 2008

കമല കഥകള്‍ : വാല്യം ഏഴ്

കോര്‍പ്പറേഷന്റെ ഉന്തുവണ്ടിയില്‍ തള്ളിക്കൊണ്ടുവന്ന്‌ കൊട്ടത്തേങ്ങ തട്ടിന്‍പുറത്തേക്കെന്നപോലെ കഡാവര്‍ റൂമിലേക്കു വലിച്ചെറിയപ്പെട്ടതും എണ്ണത്തോണിയില്‍ക്കിടന്നു ഇരുത്തം വന്നതുമായ ബോഡി, വിരല്‍ കൊണ്ടു ഞോണ്ടി നീക്കിയ പ്രൊഫസ്സര്‍ , ' ലെറ്റ് സൈലെന്‍സ് ബിഗിന്‍ , ലെറ്റ് ലാഫ്റ്റര്‍ ഫ്ലീ ' മാങ്ങാത്തൊലി, മണ്ണാങ്കട്ട എന്നൊക്കെ വലിയ വായില്‍ പറയുന്നതു കേട്ടപ്പോള്‍ കമലക്കു കോട്ടു വാ വന്നു. വന്നതും പോയതും പ്രൊഫസര്‍ അറിയുകയും ചെയ്തു. തൂണും ചാരി നിന്നു കമ്പി വലയിട്ട ജനലിലൂടെ പുറത്തേക്കു നോക്കി നിലകൊണ്ട കമലമനസ്സില്‍ കളങ്കം ലവലേശമില്ലായിരുന്നു. അതേക്കുറിച്ചുള്ള പഴഞ്ചൊല്ലുകളുടെ കഥ വേറെ വരുന്നുണ്ട്.

അലക്കിത്തേച്ച പുത്തന്‍ കോട്ട്‌ ചന്തിക്കടിയില്‍ ഞെരിയാതിരിക്കാന്‍ ഒന്നുപൊക്കി, നാണിത്തള്ള മീന്‍ കുട്ടയുമായി ചന്തയില്‍ ഇരിക്കുന്ന പോലെ, കമല ഉപവിഷ്ഠനായിരിക്കുകയായിരുന്നു. ക്യാമ്പസിലുള്ള കാക്കകളുടെ കലപില പോരാഞ്ഞ്,
ഒന്നാം ക്ലാസ്സുകാര്‍ അനാട്ടമി ഹാളിനകത്തും നഗ്നരായി കിടക്കുന്ന കഡാവറുകളെ അവജ്ഞയോടെ‍ നോക്കി, ഗ്വാ ഗ്വാ മുഴക്കിക്കൊണ്ടിരിക്കേയാണു പ്രൊഫസര്‍ പരിവാര സമേതം എഴുന്നള്ളുന്നത്. ഉല്‍സവപ്പറമ്പില്‍ പൊരിയും ഹല്‍വയും വില്‍ക്കാന്‍ നിരത്തിയ പെട്ടിവണ്ടികള്‍ കണക്കേയായിരുന്നു ടേബിളുകളും അതിനു ചുറ്റും പിള്ളേരും. കിഴക്കു നിന്നും പടിഞ്ഞാട്ടേക്കു മേശകള്‍ താണ്ടി സംഘപരിവാരന്‍ നടന്നു നീങ്ങിയപ്പോള്‍ , തിടമ്പെഴുന്നള്ളിക്കുമ്പോള്‍ പുരുഷാരം ഉറഞ്ഞു തുള്ളി ഗോയ്‌ന്ദ ഗോയിന്ദ വിളിക്കുന്നതു പോലെ അമറാനാണു കമലക്കു തോന്നിയത്.

അറ്റെന്‍ഡന്‍സ് എടുത്ത് കഴിഞ്ഞ് മാഷമ്മാരും ടീച്ചര്‍മാരും ഓരോരോ ബോഡിയിലേക്കു ചേക്കേറിയപ്പോള്‍ ഒരു നിയോഗം പോലെ കമലയുടെ ജീവിതത്തിലേക്കു കേറി വന്നത് കുടമാളൂരുകാരന്‍ ഉല്പലാക്ഷന്‍ സാറായിരുന്നു. അറം പറ്റിയ പോലുള്ള ആ സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക്‌: ‍

ഉല്പലാക്ഷന്‍ സാറ്‌ കല്യാണം കഴിക്കാതെ തന്നെ വിഭാര്യനായ ഒരു വിശാരദനായിരുന്നു. താരന്‍ പെറുക്കി മാറ്റിയ മുടി ഒരു ഭംഗിയുമില്ലാതെ കോതിക്കെട്ടിയും അനാഗത ശ്മശ്രുവെന്നു പോലും വിളിക്കാന്‍ പറ്റാത്ത താടിരോമങ്ങളില്‍ത്തേച്ച എണ്ണ ഉഴിഞ്ഞുമിനുക്കിയും, പായല്‍ പിടിച്ച പല്ലുകളില്‍ ദ്രുത താളം വായിച്ചുമൊക്കെ, പാതി വെന്ത ചക്കക്കുരു ചവക്കും പോലെ സാറ് ഓരോരോ നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് കുട്ടികളെ കയ്യിലെടുത്തപ്പോള്‍ ‌ ലവനാളു തരക്കേടില്ലെന്നു കമലയ്ക്കു തോന്നി. പെമ്പിള്ളേരെയും വിശിഷ്യാ കമലയെയും കടാക്ഷിച്ചു നടത്തിയ വായ്ത്താരി, ചില സന്ദര്‍ഭങ്ങളില്‍ പിടുത്തം വിട്ടപ്പോള്‍ ലാടനാണോയെന്ന ശങ്ക തോന്നുമായിരുന്നെങ്കിലും, ആകെക്കൂടി അന്ന്‌ ഉല്പു വിളയാടിയ ദിവസം ആയിരുന്നു. അദ്ദേഹം ജീവിതത്തില്‍ അര്‍മ്മാദിച്ച ഏക സന്ദര്‍ഭവും ഇനി വരാന്‍ പോകുന്നതു തന്നെയായിരുന്നിരിക്കണം..

വര്‍ത്തമാനം കഴിഞ്ഞ് പല ടേബിളുകളിലും അപ്പോഴേക്കും കയ്യാങ്കളി തുടങ്ങിയിട്ടുണ്ടായിരുന്നു. ആയുര്‍ വേദത്തിന്റെയും ഹോമോയിയോയുടെയുമൊക്കെ കളരികളില്‍ തുളുനാടന്‍ ശൈലി പയറ്റി വന്നവര്‍ , പുളപ്പ് കാണിക്കാന്‍ വേണ്ടി കഡാവറുകളെ അമ്പത്താറിനിടക്ക് ചീട്ടു മലര്‍ത്തും പോലെ പെരുമാറി ഷൈനിക്കുന്നുമുണ്ടായിരുന്നു. പണ്ട് പഴയ മൂര്‍ഖന്‌ അനുഭവഭേദ്യമായ ഫോര്‍മാലിന്റെ മണം കാരണമാണോ എന്നറിയില്ലെങ്കില്‍ കൂടിയും, ആരാധന നിറഞ്ഞൊഴുകുന്ന കണ്ണുകളിലൂടെ പിടകള്‍ ചേകവന്മാരെ നോക്കി ശ്രൃംഗരിക്കുന്നത് കമല അസ്വസ്ഥ മനസ്സോടെ കാണുകയുണ്ടായി. തിളങ്ങിയേ ഒക്കൂ എന്നു മനസ്സില്‍ കരുതുകയും ചെയ്തു.

ഉല്പു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇരുന്ന സ്റ്റൂളില്‍ നിന്നും നിരങ്ങിയിറങ്ങി അദ്ദേഹം, അടുപ്പിനടുത്ത് പൂച്ചകളെന്ന പോലെ ദൂരെ മാറിയിരിക്കുന്ന ഒന്നാം ക്ലാസുകാരുടെ ശ്രദ്ധ, മലര്‍ന്നു കിടക്കുന്ന ബോഡിയിലേക്കു ക്ഷണിച്ചു. പുഞ്ചപ്പാടത്ത് നടാന്‍ കൊണ്ടുവച്ച ഞാറ്‌ വരമ്പിന്റെ ഇരുവശത്തുമെന്ന കണക്കെ, ടേബിളിനു ചുറ്റും ഡിസെക്‌ഷന്‍ പഠിക്കാന്‍ ഫസ്റ്റ് ഇയര്‍ പൈതങ്ങള്‍‍ തിക്കിത്തിരക്കി. തിരക്കു തീരെ പ്രതീക്ഷിക്കാത്തതു
കൊണ്ടു പകച്ചു പോയ കമല, തൃശൂര്‍ പൂരത്തിനു അമിട്ടു പൊട്ടുമ്പോള്‍ ജനം ആയുമ്പോള്‍ കൂടെയെന്നതുപോലെ, തന്നാലാവുന്ന വിധം ചാഞ്ഞു നോക്കി. സൈക്കിളില്‍നിന്നു വീഴുമ്പോള്‍ ബാലന്‍സ് പിടിക്കാന്‍ സര്‍വ്വേക്കല്ലിലേക്കെന്ന പോലെ ഒരു സ്റ്റൂളില്‍ കാലു വച്ചു നോക്കിയപ്പോള്‍ അതു മറിഞ്ഞുവീണുവെങ്കിലും കമല അഡ്ജസ്റ്റ് ചെയ്തു മാനം കാത്തു. ഒരു കഥ അങ്ങനെ ക്ലബ്ബിനു നഷ്ടമാവുകയും ചെയ്തു.

ജഡമല്ലെന്നും, മാനവരാശിയുടെ ഉന്നമനത്തിനു്‌ വൈദ്യ ശാസ്ത്രപുരോഗതിക്കായി സ്വശരീരം വിട്ടുകൊടുത്ത ഏതോ പുണ്യാത്മാവിന്റെ ജീവസ്സുറ്റ ജീവിതമാണു മുന്നില്‍ക്കിടക്കുന്നതുമെന്നൊക്കെ ഉല്പു പറഞ്ഞപ്പോള്‍ മെഡിസിന്‍ പഠിക്കാന്‍ ഭാഗ്യം സിദ്ധിച്ചതില്‍
കമലയ്ക്കു്‌ അഭിമാനം തോന്നി. വളര്‍ന്നു വലുതാകുമ്പോള്‍ കണ്ടുപിടിക്കേണ്ട ഇന്‍വെന്‍ഷനുകളുടെ ഒരു ലിസ്റ്റും പുള്ളി മനസ്സിലോര്‍ത്തു.

ഉല്പു തുടര്‍ന്നു: "കുട്ടികളേ, അനാട്ടമി പഠിക്കുമ്പോള്‍ രണ്ടേ രണ്ടു കാര്യങ്ങളിലാണു മനസ്സിരുത്തേണ്ടത്. അതില്‍ ഒന്നാമത്തേത്, കഡാവര്‍ കണ്ടു നിങ്ങള്‍ ഭയപ്പെടരുത്. അമ്പരക്കരുത് തന്നെയുമല്ല, കോഞ്ഞാട്ട കളിക്കുകയുമരുത്. കാരണം മുകളില്‍ പറഞ്ഞതു തന്നെ. ആദ്യപടിയായി നമുക്കീ ശരീരം തൊട്ടുനോക്കിക്കൊണ്ടു തന്നെ തുടങ്ങാം. എല്ലാവരും വരൂ.."

പക്ഷേ ഒരുത്തനും അനങ്ങിയില്ല, വാഴയ്ക്ക് താങ്ങു വച്ച ശീമക്കൊന്നക്കമ്പു പോലെ, സകലകലാ വല്ലഭന്മാര്‍ ബലം പിടിച്ചിരുന്നു. വിടര്‍ന്ന കണ്ണുകളുമായി ഉല്പുവിനെത്തന്നെ നോക്കിക്കൊണ്ടു നിന്ന ഒരു തരുണിയാവട്ടെ, കാണെക്കാണെ മുഖത്ത് നിറയെ വിയര്‍പ്പു പൊടിഞ്ഞ്, കൈകാലുകള്‍ തളര്‍ന്ന്, കൂട്ടുകാരിയുടെ തോളിലേക്കു ചാഞ്ഞു. കമലക്കതു തീരെ ഇഷ്ടപ്പെട്ടില്ല, അബലകളായ ഇവറ്റകള്‍ എന്തിനിങ്ങോട്ട് കെട്ടിയെടുത്തുവെന്നു വരെ തോന്നിപ്പോയി. ക്രൈസിസ് മാനേജു ചെയ്തു കഴിഞ്ഞ് ഉല്പു കുട്ടികള്‍ക്കു ധൈര്യം പകരാനായി ആദ്യത്തെ പ്രസ്താവനയുടെ പ്രാക്റ്റിക്കല്‍ ഡെമോയിലേക്കു തിരിഞ്ഞു. കഡാവറിന്റെ മൂക്കില്‍ വിരലിട്ടു ഉല്പലാക്ഷന്‍ സാര്‍ തന്റെ നാക്കില്‍ തേച്ചുകൊണ്ട് പ്രസ്താവിച്ചു. " ഭയപ്പെടരുത്, അമ്പരക്കരുത്, കോഞ്ഞാട്ട കളിക്കുകയുമരുത്. ഞാന്‍ ചെയ്തതുപോലെ ചെയ്യാന്‍ കഴിവും ധൈര്യവും ഇക്കൂട്ടത്തില്‍ ആര്‍ക്കുണ്ട്? "

എല്ലാവരും ഭയന്നു പിന്മാറി. ബൈബിള്‍ സിനിമയില്‍ മോസസ് വടിയുയര്‍ത്തിക്കാണിക്കുമ്പോള്‍ കടല്‍ പിളര്‍ന്നു മാറിയ പോലെ കമലയ്ക്കായി എല്ലാവരും ഒഴിഞ്ഞു കൊടുത്തു. പ്രീഡിഗ്രിക്കാലത്ത് സുവോളജി ലാബില്‍ പിത്തു ചെയ്ത തവളയെ വീട്ടില്‍ക്കൊണ്ടു പോയി കാലു വറുത്തുതിന്ന പാരമ്പര്യമുള്ള കമല കൈ ചുരുട്ടിക്കേറ്റി മുന്നോട്ടു വന്നു. ആര്‍പ്പുവിളികളില്ലെങ്കിലും കുരവയുടെ അകമ്പടിയില്ലെങ്കിലും ക്ലബ്ബിന്റെ അഭിമാന ഭാജനമായി ഭാവിയില്‍ മാറേണ്ട കമല ധീരമായി ആ കൃത്യം നിര്‍വഹിച്ചു. നിലത്തു വീണ പത്തുപൈസാത്തുട്ട് കുനിഞ്ഞെടുക്കാന്‍ തുനിഞ്ഞ ബെന്‍സ് വാസുവിനെപ്പോലെ, ആശിര്‍വാദങ്ങള്‍ക്കായി കമല കുനിഞ്ഞു നില്‍ക്കേ ഇടിവെട്ടും പോലെ ഉല്പലാക്ഷന്‍ അലറി : "ഇനി രണ്ടാമത്തെ പാഠം: ഏകാഗ്രത...! നോക്കൂ, ഞാന്‍ ചൂണ്ടുവിരല്‍ മൂക്കിലും മോതിര വിരല്‍ വായിലും വച്ചു. നമ്മുടെ മിടുക്ക
ന്‍ ‍, എന്താ മോന്റെ പേരു്‌, ങ്ഹാ, കമല, തങ്കക്കുടം ഇപ്പോള്‍ ചെയ്തതു നിങ്ങള്‍ കണ്ടു കാണുമല്ലോ? ശ്രദ്ധയോടെ, ഏകാഗ്രതയോടെ വേണം നിങ്ങള്‍ അനാട്ടമി...." ബാക്കിയൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ, വെട്ടിയിട്ട വാഴ വീഴുമ്പോലെ, ഒരിരമ്പലോടെ കമല.

അനാട്ടമി പഠനം കഴിഞ്ഞ്‌ അന്നു വീണതാണു ക‍മല.
ക്ലബ്ബിന്റെ ശിലാസ്ഥാപനം അവിടെ നടന്നു. അങ്ങനെ.